Tuesday, August 12, 2014

എല്ലാ രാത്രികളും ഉറങ്ങാനുള്ളതാണോ?

                പ്രീഡിഗ്രീ  കഴിഞ്ഞ്‌ ചെറിയൊരു പൊടിമീശയും അനുസരണയില്ലാതെ വലതു ഭാഗത്ത്‌ കുറച്ച് ഏറെയും ഇടതു ഭാഗത്ത്‌ ഇത്തിരി കട്ടി കുറഞ്ഞ താടിയും വളര്‍ന്നു ഞാനൊരു യുവാവായി മാറി കൊണ്ടിരിക്കുന്ന സമയം . ഒരു ദിവസം പെട്ടെന്നൊരാഗ്രഹം. നാട്ടിന്‍ പുറത്തുകാര്‍ “ ഉദിപ്പ് “ എന്ന് പറയും പോലെ ഒന്ന്.
നഗരങ്ങളിലെ രാത്രി എങ്ങനെ ആയിരിക്കും?
തനിയാവര്‍ത്തനങ്ങളായ ദിവസങ്ങള്‍ക്കിടയില്‍ പെട്ടെന്നൊരു ദിവസം പൊട്ടി മുളച്ചൊരുചോദ്യമായിരുന്നു ഇത്.കാലേക്കൂട്ടി ഒന്നും പ്ലാന്‍ ചെയ്യാനില്ലാത്ത കാലമായതിനാല്‍ കോഴിക്കോട് പോകണം എന്ന് മാത്രം പറഞ്ഞായിരുന്നു വീട്ടില്‍ നിന്നിറങ്ങിയത്.
രാവിലെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങി . സഞ്ജയന്റെയും എസ് കെ യുടെയും സാഹിത്യ കൃതികളില്‍ കേട്ട് പരിചയിച്ച മിട്ടായി തെരുവും മാനാഞ്ചിറയും ബീച്ചും പകല് മുഴുവന്‍ ബസ്സിലും കാല്‍നടയായും ചുറ്റിക്കറങ്ങി....... രാത്രിയായതോടെ ഏതോ ഒരു ട്രെയിനില്‍ കയറി ഞാന്‍ കണ്ണൂരില്‍ എത്തി.പഴയ ബസ്‌ സ്റ്റാന്‍ഡില്‍ ഒരു മില്‍മ ബൂത്തില്‍ കാപ്പിയും , തൊട്ടരികില്‍ ഒരു ചെറിയ മണ്ണെണ്ണ വിളകിന്റെവെളിച്ചത്തില്‍ സിഗരെറ്റ്‌, ബീഡി തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെയും കച്ചവടം തകൃതി. എന്റെ നാട്ടിലേക്ക്  ബസ്സ്‌ ഇനി രാവിലെ ഏഴു മണിക്കേ ഉള്ളു. സന്തോഷം.... നഗരത്തിലെ രാത്രി എങ്ങനെ ആയിരിക്കും...............?
          സമയം രാത്രി പതിനൊന്നരയോടടുത്തു.നാറുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ മുന്നിലെ ചെറിയ ഇരിപ്പിടത്തില്‍ ഞാനൊന്നു മയങ്ങാനുള്ള ശ്രമമാണ്.ജീവിതത്തില്‍ അതുവരെ കണ്ടിട്ടില്ലാത്ത വലിയ കൊതുകുകള്‍ മൂളിപ്പാടി അടുത്ത് വരുന്നു.എന്റെ ഉറക്കവും നഗരത്തിലെ കൊതുകുകളും തമ്മില്‍ ഉഗ്രമായൊരു യുദ്ധത്തിലാണിപ്പോള്‍. ഒടുവിലെപ്പോഴോ കൊതുകുകള്‍ തോറ്റുപോയി. ശക്തമായൊരു കുലുക്കലില്‍ ദാ ഞാന്‍ വീണ്ടുമുണര്‍ന്നു. കാക്കി  ഇട്ടൊരു  ഏമാനാണ്‌ മുന്നില്‍. ലാത്തി കൊണ്ടാണ് എന്നെ  കുലുക്കിയത്‌.ഒരു പൊടിമീശക്കാരന്‍ പയ്യന്‍ അര്‍ദ്ധരാത്രി നഗരത്തിലെ ഒരു സിമെന്റ് ബെഞ്ചില്‍ കൊതുക് കടിയേറ്റ് ഉറങ്ങുന്നതിന്റെ കാരണമറിയണം  പുള്ളിക്ക്.ഞാന്‍ കാര്യം  പറഞ്ഞു.കോഴിക്കോട് പോയതായിരുന്നു. തിരിച്ചു വരുമ്പോള്‍ താമസിച്ചു.ഇനി പുലര്‍ച്ചെ മാത്രമേ ബസ്സ്‌ ഉള്ളു.അടുത്തത് അച്ഛന്റെ പേരെന്താ? ശ്രീകണ്ടാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക്  എത്ര ദൂരമുണ്ട്....എന്നിങ്ങനെ കുറെ ചോദ്യങ്ങള്‍. ഒടുവില്‍ ഞാന്‍ പറഞ്ഞതെല്ലാം അങ്ങേര്‍ക്കു ബോധിച്ചതായി എനിക്ക് തോന്നി.എന്നിറ്റൊരുപദേശവും തന്നു.  ഇവിടെ ഇരിക്കേണ്ട ആ മില്‍മ ബൂത്തിനരികില്‍ ഇരുന്നോളു.
          ഇപ്പോള്‍ ഞാന്‍ വീണ്ടും മില്‍മ ബൂത്തിനടുത്താണ്. രാത്രി വണ്ടികള്‍ക്ക് കണ്ണൂരില്‍ ഇറങ്ങുന്ന പലരുമുണ്ട്. വിദൂരമായ ജോലി സ്ഥലത്ത് നിന്നും പല അത്യാവശ്യങ്ങളുമായി വന്നിറങ്ങുന്നവരായിരിക്കും.....പുലര്‍ച്ചെ മാത്രം എത്തുന്ന ബസ്സുകല്കായി കാത്തിരിക്കുന്നവര്‍...
വെറുതെയിരുന്നാല്‍ കൊതുകള്‍ വല്ലാതെ ഉപദ്രവിക്കും. ഞാന്‍ പതിയെ നടന്നു തുടങ്ങി. കൊതുക് കടിയേറ്റു കയ്യും മുഖവും ചൊറിഞ്ഞു തിണര്തിരുന്നു...ചെറിയൊരു പെട്ടിക്കടയുടെ മുന്നില്‍ ഒരു സുമുഖനായ യുവാവ് സൌഹൃദ ഭാവത്തില്‍ എന്റെ അടുത്ത്കൂടി .എന്താ പേര്? എന്തിനാ ഇവിടെ നില്‍കുന്നെ? കാര്യം പറഞ്ഞപ്പോ പുള്ളിയുടെ ക്ഷണം. ഇവിടെയെനിക്ക് റൂം ഉണ്ട്. അവിടെ താമസിക്കാം....... അതിനു ശേഷം പറഞ്ഞ ചില വാക്കുകളില്‍എനിക്കെന്തോ പന്തികേട് തോന്നിച്ചു.. അപ്പോള്‍ അവിടെയെത്തിയ പോലീസ് ജീപ്പ് കണ്ടതും അയാള്‍ മുങ്ങി. പിന്നീട് പോലീസ് പറഞ്ഞാണ് ഞാനറിഞ്ഞത്. അവന്‍ ആണ്കുട്ടികളെ തപ്പി നടക്കുന്നവനാണെന്ന്....
          വീണ്ടും മില്‍മ ബൂത്തിനടുത്തേക്ക് ..ഒരു ചായയും ചെറുകടിയും കഴിച്ചു. പത്രക്കെട്ടുകളുമായി ധൃതിയില്‍ ഒരു ജീപ്പ് വന്നു.. കുറെ പത്രകെട്ടുകള്‍ അവിടെ നിക്ഷേപിച്ചു അതേപോലെ ധൃതിയില്‍ ഓടി മറഞ്ഞു. സ്ഥിരമായി സിഗരെറ്റ്‌ വലിക്കരില്ലെങ്കിലും ഞാനൊരു സിഗരെട്റ്റ് വാങ്ങി.കുറച്ചു മാറി നിന്ന് വലിക്കാന്‍ ചെറിയൊരു പെട്ടി കടയുടെ അരികിലേക്ക് മാറിയതും ഒരു ബസ് വന്നു നിന്നു. ബസ്സില്‍ നിന്നും കുറച്ച് ആള്‍ക്കാര്‍ ഇറങ്ങിയതോടെ ഞാന്‍ സിഗരെറ്റ്‌ കുത്തികെടുത്തി.ഇനി ഇത് പരിചയക്കാരാരെങ്കിലും കണ്ട് വശപ്പിശകാകേണ്ട.എന്ന് കരുതി.ഞാനദ്യമയിട്ടയിരുന്നു ഒരു സ്ത്രീ നിന്നുകൊണ്ട് മൂത്രമൊഴിക്കുന്നത് കണ്ടത്.ഞാനിരിക്കുന്ന ഇരുട്ടില്‍ നിന്ന് ആര്‍ക്കും എന്നേ കാണാന്‍ പറ്റില്ലെങ്കിലും പുറത്തെ അരണ്ട വെളിച്ചത്തില്‍ പുറം കാഴ്ചകള്‍ എനിക്ക് ഏറെകുറെ വ്യക്തമായിരുന്നു.ഒരു കന്യാസ്ത്രീ ആയിരുന്നു അത്.
          രാത്രിയാത്രയില്‍ ആണുങ്ങള്‍ക്ക് ഇതൊരു പ്രശ്നമാകാറില്ല. അവര്‍ വല്ല പോസ്റ്റിനു ചുവട്ടിലും കാര്യം സാധിച്ചു കൊള്ളും പക്ഷെ പെണ്ണുങ്ങളുടെ കാര്യം കഷ്ടം തന്നെയാണ്.എന്തുകൊണ്ട് നഗരങ്ങളിലെ ബസ്‌ സ്റ്റാന്റുകളില്‍ എല്ലാ സൌകര്യങ്ങളുമുള്ള ഒരു വിശ്രമമുറി അധികൃതര്‍ക്ക് തയ്യാറാക്കിക്കൂട.റെയില്‍വേ സ്റ്റേഷനുകളിലൊക്കെ കാണുന്ന വിധം .ബീറ്റ് പോലീസിന് കൃത്യമായ ഇടവേളകളില്‍ വന്നു ഒപ്പിടാനുള്ള സൌകര്യം കൂടിയുണ്ടായാല്‍ സുരക്ഷയും ഒരു പരിധി വരെ ഉറപ്പു വരുത്താമല്ലോ....?
          ഇനിയും അബദ്ധം പറ്റേണ്ട എന്ന് കരുതി ഞാന്‍ പതിയെ അവിടെ നിന്ന് മാറി.ഇത്തവണ മുന്നില്‍ വന്നുപെട്ടത് വേറൊരുജീവി ആയിരുന്നു.അസാധാരണമായി ചുണ്ട് ചുവപ്പിച്ച ഒരു പെണ്ണ് അതോ ആണോ ?. കറുത്ത് മെല്ലിച്ച അവളുടെ അസാധാരണമായ മുലകളായിരുന്നു ഞാന്‍ ശ്രദ്ധിച്ചത് .ഏറിയാല്‍ എന്നെക്കാള്‍ഒന്നോ രണ്ടോ വയസ്സ് മൂപ്പുള്ള ആ മനുഷ്യജീവി ഒരു ആണ്‍കുട്ടി ആയിരുന്നു..ആണ്‍വേശ്യ എന്ന് അരികിലാരോ പറയുന്നത് കേട്ടു. സ്ത്രീയേക്കാള്‍ സ്ത്രൈണത നിറഞ്ഞ അവന്റെ ചലനങ്ങള്‍ അത്ര ആകര്‍ഷകമായിരുന്നു . കൌതുകത്തോടെയുള്ള എന്റെ നോട്ടത്തെ അവന്‍ തെറ്റിധരിച്ചതാണോ അതോ ഒരാവശ്യക്കാരന്റെ ഭാവം എന്റെ മുഖത്തുണ്ടായിരുന്നോ ?... നിമിഷാര്ധങ്ങളിലെപ്പോഴോ  ആ സ്ത്രൈണത എന്നേ വശീകരിച്ചതായി അവനു തോന്നിയിരിക്കാം,....കുറച്ചു നേരം എന്റെ അരികില്‍ അവന്‍ തട്ടി മുട്ടി നടന്നു . സ്ത്രൈണത നിറഞ്ഞ ഏതോ പെര്ഫ്യുമിന്റെയോ പൌഡര്‍ന്റെയോ ഗന്ധം പടര്‍ത്തി ഒടുവില്‍ അവന്‍ മറ്റാരെയോ തേടി അകന്നു പോയി.
          കുറച്ചകലെ ശക്തമായൊരു ബഹളം കേട്ടാണ് ഞാനങ്ങോട്ട്‌ പോയത് .മറ്റൊരു സ്ത്രീ ...... പച്ചത്തെറിയായിരുന്നു  പറഞ്ഞു കൊണ്ടിരികുന്നത് . ഇത്രയും കടുപ്പത്തില്‍ ശരീര ഭാഗങ്ങളെ പരാമര്‍ശിച്ചു കൊണ്ട് ഒരാള്‍ തെറി പറയുന്നത് ഞാനാദ്യമായി കേള്‍ക്കുകയായിരുന്നു. എന്താണിത്ര ചൂടാകാന്‍ കാരണമെന്നു അവരുടെ സംസാരത്തില്‍ നിന്നും പിന്നീടാണ്‌ മനസ്സിലായത്. ഒരു തെരുവ് പെണ്ണ് എത്ര പേരുടെ കാമം ശമിപ്പിക്കണം.... അവരുടെ വയറിന്റെ വിശപ്പ്‌ ശമിപ്പിക്കാന്‍ ........  ചിലപ്പോള്‍ പരസ്പരബന്ധമില്ലാതെ ആകുന്ന അവരുടെ സംസാരം അവളൊരു ഭ്രാന്തിയാണെന്ന് കൂടി തോന്നിപ്പിച്ചു .....ഭ്രാന്തായി പോകില്ലേ..........മിനുട്ടുകള്‍ നീളുന്ന .പുണരലുകളിനും  തലോലിക്കലിനും ഓമനിക്കലിനുമോടുവില്‍ തിരസ്ക്രിതമാകുമ്പോള്‍ ആരും...? പ്രണയഭംഗം പോലും താളം തെറ്റിചെക്കാവുന്ന  മനസ്സ് ഈ അവസ്ഥയില്‍ ഉന്മാദിയാകുന്നതില്‍  അത്ഭുതമൊന്നുമല്ല.....

           വാഹനങ്ങളുടെ എണ്ണം കൂടി ക്കൊണ്ടിരിക്കുന്നു. ആകാശത്ത്  നേരിയ പ്രകാശം പടരാന്‍ തുടങ്ങി. ബസ്സ്‌ സ്റ്റാന്‍ഡിലെ മഴമരങ്ങളില്‍കാക്കകള്‍ ചിറകിട്ടടിച്ചും കരഞ്ഞും ബഹളം വെക്കാന്‍  തുടങ്ങി. പുലരി എത്താറായി. നഗരം വീണ്ടും അതിന്റെ തിരക്കിലേക്ക് ചലനവേഗങ്ങളിലെക് ഒന്നുമറിയാത്തത് പോലെ ഉണരുകയായി ..കാര്യമൊന്നുമില്ലെങ്കിലും എനിക്കും നാട്ടിലെത്താന്‍ ധൃതിയായി  തുടങ്ങിയിരുന്നു. തികച്ചും ന്യായമെങ്കിലും നഗരത്തിന്റെതുപോലെ കപടമായ ഒരു ധൃതി ...

8 comments:

  1. വെളിച്ചം ദുഃഖമാണുണ്ണീ
    തമസ്സല്ലൊ സുഖപ്രദം

    ധാരാളം അർത്ഥങ്ങൾ ഉള്ള വരികൾ. അല്ലെ?

    എന്നാലും കന്യാസ്ത്രീ എന്തു ചെയ്യുകയാായിരുന്നു എന്ന് എങ്ങനെ കണ്ടുപിടിച്ചു ? :)

    ReplyDelete
    Replies
    1. അത് ചിലപ്പോ ആ പ്രായത്തിന്റെ കൌതുകമായിരിക്കും ...യഥാര്‍ത്ഥത്തില്‍ അവര്‍ പോയതിനും ശേഷമാണു സംഗതി എനിക്ക് മനസ്സിലായത് ...

      Delete
  2. രാത്രിയിലെ കാഴ്ച്ചകള്‍ പകലിലെക്കാള്‍ വളരെ വ്യത്യസ്തമായിരിക്കും. അല്ലേ?

    ReplyDelete
    Replies
    1. രാത്രി കാഴ്ചകള്‍ക്കും നിറമുണ്ട് .....

      Delete
  3. അപ്പോൾ നാടിനേയും നാട്ടുകാരേയും അറിയാനുള്ള അന്വേഷണയാത്രകൾ ഏകദേശം കൗമാരകാലത്തുതന്നെ തുടങ്ങി അല്ലെ...... - ലളിതമെങ്കിലും നഗരരാത്രിയെ എഴുതിയ ചെറിയ കുറിപ്പിൽ നല്ല ആഴമുള്ള വായനയുണ്ട് ...........

    ReplyDelete
  4. ഇരുട്ടിലെ കാഴ്ചകള്‍ക്ക് നേരിന്‍റെ വെളിച്ചമുണ്ട്ട്ടോ....

    ReplyDelete
    Replies
    1. ചില നേരുകള്‍ എത്ര വേദനിപ്പിക്കും നമ്മളെ

      Delete