Friday, August 29, 2014

മൈസൂര്‍ സോമനാഥ ക്ഷേത്രം

അതൊരു വല്ലാത്ത ദിവസമായിരുന്നു..പകല്‍ മുഴുവന്‍ നിര്‍ത്താത്ത മഴ.. കലുഷിതമായ രാഷ്ട്രീയാന്തരീക്ഷം പോലെ പ്രകൃതിയും കലമ്പല്‍ കൂട്ടികൊണ്ടിരുന്നു .. പിറ്റേ ദിവസം കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നു  ..  വിക്ടോറിയക്ക് ഇന്ന് നൈറ്റ്‌ ഡ്യൂട്ടിയും ഉണ്ട്. രാവിലെ ഡ്യൂട്ടി കൈ മാറാന്‍ ആരെങ്കിലും വന്നാല്‍ നമുക്കൊരു യാത്ര പോകാം എന്ന് വിക്ടോറിയയെ വിളിച്ചു പറഞ്ഞ് ഞാന്‍ ബൈക്കിന്റെ ചില്ലറ അറ്റകുറ്റ  പണികളൊക്കെ തീര്‍ത്ത് വച്ചു.... രാത്രി  വരെയും യാത്രയ്കൊരു ലകഷ്യംഉറപ്പിക്കാന്‍ പറ്റിയില്ല ......രാവിലെയും......രാവിലെ പത്ത് മണിയോടെവിക്ടോറിയ എത്തി. ബാക്ക്പായ്ക്കുമായി ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ വീട്ടില്‍ നിന്നിറങ്ങി ............
റോഡ്‌ വിജനമായിരുന്നു .... എത്രയും പെട്ടെന്ന് കേരളത്തിന്‌ പുറത്ത് കടക്കണം. ആദ്യത്തെ ജംഗ്ഷനിലേക്ക് 30 കിലോമീറ്റര്‍ ഉണ്ട് ഇരിട്ടി .അവിടെ നിന്ന് വലത്തോട്ട് തമിഴ്നാട്‌ ഇടത്തോട്ടു കര്‍ണാടക യഥാര്‍ത്ഥത്തില്‍ അവിടെ വരെ ഞങ്ങള്‍ എങ്ങോട്ടെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായി സംസാരിച്ചു കൊണ്ടിരുന്നു മൈസൂര്‍ എന്ന് തീരുമാനിച്ചതും അവള്‍ തന്നെയായിരുന്നു.. ഒരു മണിയോടെ ഞങ്ങള്‍ ബ്രിട്ടീഷ്‌കാരുടെ നിര്‍മാണ മികവിന്റെ നിശബ്ധ പ്രഖ്യാപനവുമായി പ്രൌഡിയോടെ നില്‍ക്കുന്ന കൂട്ടുപുഴ പാലം കടന്നു. ചെറിയ ഒന്ന്‌ രണ്ട് ചെക്ക് പോസ്റ്റുകള്‍ കടന്നാല്‍ പിന്നെ ഫോറെസ്റ്റ് ആണ്.. ചെറിയൊരു ചായക്കടയില്‍ നിന്ന് ചായ കുടിയും കഴിഞ്ഞ് കര്‍ണാടക റിസര്‍വ്വ് ഫോറെസ്റ്റിനു നടുവില്‍ കൂടി ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞ കോണ്‍ക്രീറ്റ് പാതയിലൂടെ ഞങ്ങള്‍ കുടകന്റെ മണ്ണിലേക്ക് കടന്നു.
കാടിന് നടുവിലായി റോഡരികില്‍ ഒരു ചെറിയ ക്ഷേത്രമുണ്ട് ..വിഘ്നങ്ങള്‍ ഒന്നുമില്ലാതെ യാത്ര പൂര്‍ത്തീകരിക്കുവാന്‍ ദീര്‍ഘദൂര യാത്രക്കാര്‍ അവിടെ എണ്ണ  നേര്‍ച്ചയായി കൊടുക്കാറുണ്ട് ..ഒരു വിളക്ക് കത്തിച്ചു വച്ചിടുണ്ടായിരുന്നു ...നേര്‍ത്ത മഞ്ഞില്‍ പൊതിഞ്ഞ ആ വന്യതയ്ക്ക് നടുവില്‍ ...ആ ക്ഷേത്രത്തില്‍ കുറച്ചു കാലം മുന്‍പ് വരെ ഒരാള്‍ താമസിച്ചിരുന്നുവത്രേ ....ഒരേ സമയം മനോഹരവും ഭീകരവുമായ ആ ഏകാന്തവാസം എന്ത് കൊണ്ടായിരിക്കാം അദ്ദേഹം തെരഞ്ഞെടുത്തത്... നേര്‍ത്ത ചന്ദനത്തിരിയുടെ ഗന്ധം ഭയത്തില്‍ പൊതിഞ്ഞ ഭക്തിയാണ് എന്നില്‍ ഉണ്ടാക്കിയത്...സുരക്ഷിതത്വമോ ആശ്വാസമോ തോന്നാത്ത അവിടം എത്രയുംവേഗം ഉപേക്ഷിക്കാന്‍ മനസ്സ് ധൃതി കൂട്ടി ...

വീരജ്പെട്ട നിന്ന് രണ്ടു വഴിയുണ്ട് മൈസൂരിലേക്ക് . ഒരെണ്ണം വീരജ്പെട്ട ടൌണ്‍ തൊടാതെ നേരെ ഹുന്സുര്‍ ചെന്ന് ചേരുന്നതാണ് ...വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടക്കാതെ തകര്‍ന്നു കിടക്കുന്ന ആ റോഡുപേക്ഷിച്ച് താരതമ്യേന ദൂരം കൂടുതല്‍ ആണെങ്കിലും ടൌണ്‍ വഴി കടന്നു പോകുന്ന ചെറിയ ചുരം റോഡാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത് ..പശ്ചിമഘട്ടത്തിനിപ്പുറം കാലാവസ്ഥ ഞങ്ങള്ക്ക് അനുകൂലമായിരുന്നു ..നേര്‍ത്ത തണുപ്പുള്ള അന്തരീക്ഷം....ആ ചെറിയ ചുരത്തിലാണ് വീരജ്പെട്ട ഡെന്റല്‍ കോളേജ് സ്ഥിതിചെയ്യുന്നത്..ചെരിഞ്ഞ കുന്നിന്‍ പള്ളയില്‍ പരിസ്ഥിതിയെ മാറ്റാതെ തന്നെ തട്ടുതട്ടായി പണിത ആശുപത്രിഞങ്ങള്‍ക്ക് അത്ഭുതം തന്നെ ആയിരുന്നു. ഭീമന്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി മാത്രമേ പ്ലോട്ടുകള്‍ ഒരുക്കാന്‍ പറ്റു എന്ന ഞങ്ങളുടെ മലയാളി മനസ്സിന് അതൊരു പുത്തനവായിരുന്നു. മൈസൂരില്‍ എവിടെ പോകണം എന്ന ചര്‍ച്ച ഞങ്ങള്‍ തുടങ്ങിയത് ഹുന്‍സൂരിലെത്തിയ ശേഷമായിരുന്നു. ഹുന്‍സൂര്‍ തൊട്ടു മൈസൂര്‍ വരെ നീളുന്ന മിനുമിനുത്ത പാതയില്‍ വെച്ച് യാത്രയുടെ ലക്‌ഷ്യം ഞങ്ങള്‍ ഉറപ്പിച്ചു . "സോമനാഥ ക്ഷേത്രം"....

യഥാര്‍ത്ഥത്തില്‍ ഞാന്‍ കാണാന്‍ ആഗ്രഹിച്ച  സോമനാഥ ക്ഷേത്രം ഇതായിരുന്നില്ല... റോമില്ലാ ഥാപ്പറിന്റെ “ഇന്ത്യാ ചരിത്രം" എന്നാ പുസ്തകത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം  ആക്രമിക്കപ്പെട്ടതെന്ന് കരുതുന്ന വൈരാവലിലെ സോമനാഥ ക്ഷേത്രത്തെ പറ്റി വായിച്ചിരുന്നു ..അള്ളാഹുവിന്റെ മൂന്നു പുത്രിമാരില്‍ ഒരുവള്‍ എന്നറിയപ്പെട്ട മനാത് എന്നാ ദേവിയുടെ ക്ഷേത്രം മുഹമ്മദ്‌ നബിയുടെ കാലഘട്ടത്തില്‍ നശിപ്പിക്കപെട്ടെക്കും എന്ന് കരുതി പേരറിയാത്ത ഏതോ രാജാവ് മക്കയ്ക്കടുത്തു നിന്ന് കടല്‍ കടത്തി കൊണ്ടുവന്ന് ഗുജറാത്ത് തീരത്ത് പ്രതിഷ്ഠ നടത്തി . സൊ മനാത് എന്നാ പേര് കാലക്രമേണ സോമനാഥ് എന്നായി മാറിയത്രെ ...പില്‍ക്കാലത്ത് മുഹമ്മദ്‌ ഗസ്നി ഈ ക്ഷേത്രം ആക്രമിച്ചതിനെക്കുറിച്ച് സമകാലികനും  സഞ്ചാരിയുമായ ഇബന്‍ബത്തൂത്ത  വിശദീകരിച്ചിട്ടുണ്ട്.. “...നിലം തൊടാതെയും മുകളില്‍ തൂക്കിയിടാതെയും  നില്‍ക്കുന്ന അത്ഭുത പ്രതിഷ്ഠയെന്നു......”  അതി ഭീമമായ ആകര്‍ഷണ വികര്‍ഷണ ശേഷിയുള്ള ഈ പ്രതിഷ്ഠ പോര്‍ച്ചു ഗീസുകാരുടെ കപ്പലുകളുടെ കൊമ്പസുകളെ തെറ്റായ ദിശ കാണിക്കുന്നതിനാലും കപ്പല്‍ ചെതങ്ങള്‍ക്ക് കാരണമായതിനാലും  അവരുടെയും അക്രമതിനിരയായത്രേ....!!  മനസ്സില്‍ കാണാനുറപ്പിച്ച സ്ഥലപേരുമായി സാമ്യമുള്ള ഒരു ക്ഷേത്രം കൈയ്യെത്തും ദൂരത്ത് ഉണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ ലിസ്റ്റില്‍ ചേര്‍ത്തതാണ് ......
ചുരുക്കം ചില സ്ഥലങ്ങളില്‍ നിര്‍ത്തിയും... ചൂടുള്ള ചായ കുടിച്ചും ...നിര്‍ത്താതെ സംസാരിച്ചും .... ചിലപ്പോള്‍ തെല്ലുറക്കെ പാട്ട് പാടിയും ഞങ്ങള്‍ വൈകുന്നേരത്തോടെ മൈസൂരിലെത്തി . രാത്രി സോമനാഥപുരയില്‍ എത്തിയാല്‍ താമസം ബുദ്ധിമുട്ടാകുമെന്നറിയുന്നതിനാല്‍  മൈസൂരില്‍ തന്നെ ഒരു ഹോട്ടല്‍ മുറി അന്വേഷിച്ചു ...മൃഗശാലക്ക് നേരെ മുന്നില്‍ തന്നെയുള്ള ഒരു ഹോട്ടലില്‍ മുന്നൂറു രൂപക്ക് മുറിതരപ്പെട്ടു.
ഒന്നോര്‍ത്താല്‍ ചിരി വരുന്ന ഭീകര രാത്രിയായിരുന്നു അത്. രാത്രിയുടെ ഏതോ യാമത്തില്‍ ഉറക്കം തെളിഞ്ഞ ഞാന്‍ കിടക്കുന്നത് ഹോട്ടല്‍മുറിയിലാണെന്നത് എളുപ്പത്തില്‍ കണ്ടുപിടിച്ചു ..പക്ഷെ തൊട്ടടുത്ത മുറിയില്‍ നിന്ന് കേള്‍ക്കുന്ന വിചിത്രമായ ശബ്ദങ്ങള്‍ ..........ചിന്തിച്ചും ഊഹിച്ചും യഥാര്‍ത്ഥത്തില്‍ ഭയത്തിന്‍റെ പാരമ്യതയില്‍ എന്നേ കൊണ്ടെത്തിച്ചു ..ശാന്തമായുറങ്ങുന്ന വിക്ടോറിയയെ ഞാന്‍ വിളിച്ചുണര്‍ത്തിയില്ല. ഊര്‍ധ്വം വലിക്കുന്നത് പോലെയുള്ള ശബ്ദത്തെ തൊട്ടടുത്ത മുറിയിലെ ആരുടെയോ മരണ വെപ്രാളമായി എന്റെ മനസ്സ് വ്യാഖ്യാനിച്ചു..ഹോട്ടലില്‍ മുറിയെടുത്തു ആത്മഹത്യ ചെയ്യുന്ന വ്യക്തികളോ കുടുംബങ്ങളോ ആരെങ്കിലും ആയിരിക്കുമോ.....പോലീസില്‍ സ്റ്റേഷനില്‍ വിളിച്ചാലോ.......വാതില്‍ തുറന്നു തനിച്ചു താഴത്തെ നിലയിലുള്ള റിസപ്ഷനില്‍ പോയി പറയാമെന്നു വെച്ചാല്‍ വിക്ടോറിയയെ തനിച്ചാക്കി പോകാനും മടി ..ഇനി അവളെ വിളിച്ചുണര്‍ത്തിയാല്‍ അവളെ കൂടി പേടിപ്പിക്കലാവില്ലേ......കാട് കയറിയ ഭ്രാന്ത്‌ പിടിച്ച ചിന്തകള്ക്കൊടുവില്‍ എനിക്ക് സംഗതി മനസ്സിലായി.കേവലം ഇരുന്നൂറു മീറ്റര്‍ മാത്രം അകലെയുള്ള മൃഗശാലയിലെ പേരറിയാത്ത ഏതോ മൃഗത്തിന്റെ  കരച്ചിലാണ് ഞാന്‍ ഊര്‍ധ്വം വലിയായി തെറ്റി ധരിച്ചത് .... പിന്നീട് കൂടുതല്‍ ഉറക്കമൊന്നും നടന്നില്ല .പുലര്‍ച്ചെ അഞ്ച് മണിക്ക് വിക്ടോറിയയെയുംവിളിച്ചുണര്‍ത്തി ആറു മണിയോടെ ഞങ്ങള്‍  റൂം വെക്കേറ്റ്  ചെയ്തു..പിന്നീടുള്ള യാത്രയിലായിരുന്നു എന്റെ കാളരാത്രിയുടെ കഥ ഞാന്‍ അവളോട്‌ പറഞ്ഞത്..
വഴിയിലെ ചെറിയൊരു തട്ടുകടയില്‍ നിന്ന് പ്രഭാത ഭക്ഷണവും കഴിഞ്ഞ് ഞങ്ങളുടെ ബൈക്ക് സോമനാഥപുരയിലേക്ക്‌ കുതിച്ചു. റോഡിനിരുവശവും ഫലപൂയിഷ്ഠമായ പ്രദേശങ്ങള്‍ ആയിരുന്നു. വിശാലമായ  നെല്പാടങ്ങളും തെങ്ങിന്‍ തോപ്പുകളും ......ചെണ്ടുമല്ലികള്‍ പൂത്തുനില്ക്കുന്ന ഒരു പൂപ്പാടം കണ്ടിട്ടാണ് ഞാന്‍ വണ്ടി നിര്‍ത്തിയത് . ക്യാമറയുമായി അതിനകത്ത് കടന്നപ്പോള്‍ തൊട്ടടുത്ത വയലില്‍ ഒരാള്‍ കരിമ്പ് വെട്ടുന്നു. വിക്ടോറിയക്ക് കരിമ്പ്‌ കണ്ട് കൊതി കേറി.. പിന്നെ ആവശ്യക്കാരന് ഔചിത്യം നോക്കെണ്ടാതില്ലല്ലോ...മലയാളവും കന്നഡയും , തമിഴും സമം ചേര്‍ത്ത് ഞാനയാളോട് കരിമ്പിനു ചോദിച്ചു. പകരം
കാശ് വാങ്ങാത്ത ആ ഗ്രാമീണതയ്ക്ക് നന്ദി പറയാന്‍ എനിക്ക് ആംഗ്യങ്ങളെ ആശ്രയിക്കേണ്ടിവന്നു.
മുട്ടന്‍കരിമ്പിന്‍ തണ്ടുകള്‍ മുറിച്ചു കഷ്ണങ്ങളാക്കി ബൈക്കിന്റെ ക്യാരീ ബോക്സില്‍ അടുക്കി വെച്ച് ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി..
ബൈക്കിന് പുറകില്‍ നിന്നും വന്ന  അസാധാരണ ശബ്ദമായിരുന്നു പിന്നീട് ബൈക്ക് നിര്‍ത്തിച്ചത് .ക്യാരീ ബോക്സും പുറകിലത്തെ ഫൂട്ട്റെസ്റ്റും ഫിക്സ് ചെയ്ത നട്ടും, ബോള്‍ട്ടും പോയിരിക്കുന്നു. ഇനിയെന്ത് ചെയ്യും ?  മുന്‍പ്  “മോട്ടോര്‍ സൈക്കിള്‍ ഡയറി" എന്ന പുസ്തകത്തില്‍  ചെഗുവേരയും ആല്ബെര്ടോ ഗ്രനെടയും  ചേര്‍ന്ന്  നടത്തിയ യാത്രയില്‍ തകരാറുകള്‍ പരിഹരിക്കാന്‍ കൈയില്‍ ഉണ്ടായിരുന്ന രണ്ട് സംഗതികളെ കുറിച്ച് എഴുതിയത് വായിച്ചിരുന്നു. കെട്ടുകമ്പിയും പ്ലെയറുമായിരുന്നു അത്.ഇവിടെ അതുപോലെ ഞങ്ങള്‍ക്ക് തുണയായത് ബാഗ്‌ വെച്ച്  കെട്ടാന്‍ എടുത്ത പ്ലാസ്ടിക് കയറായിരുന്നു..തല്‍ക്കാലം ആ കയറുപയോഗിച്ച് ഇളകിയ ബന്ധങ്ങളെ കെട്ടിമുറുക്കി അടുത്ത വര്‍ക്ക്‌ഷോപ്പ് വരെ  ഞങ്ങള്‍ യാത്ര തുടര്‍ന്നു..
Add caption
ചിലരങ്ങനെയാണ്!... യാത്രയോടും യാത്രക്കരോടുമുള്ള ഭ്രമം മൂത്തതുകൊണ്ടായിരിക്കണം വഴിയിലെ ചെറിയ ചായക്കടയില്‍ ചൂടുള്ള ചായക്കൊപ്പം ഊഷ്മളമായ ഒരു സൌഹൃദം കൂടി ഞങ്ങള്‍ക്ക് കിട്ടി.. "സുബ്രഹ്മണ്യന്‍" തമിഴ് നാട്ടില്‍ നിന്നും എന്തോ ജോലിയുമായി അവിടെ എത്തിച്ചേര്‍ന്നയാളാണ് .. പിരിയും വരെ യാത്രയെക്കുറിച്ച് വാതോരാതെ സംസാരിച്ചു അദ്ദേഹം...ചായക്കാശു കൊടുക്കാനും ഞങ്ങളെ വിട്ടില്ല.പട്ടാളക്കാരുടെയും ഡ്രൈവര്‍മാരുടേയും യാത്രാകഥകള്‍ക്ക് കാതുകൂര്‍പ്പിച്ചിരിക്കുന്ന നാട്ടുമ്പുറത്തെ പഴയകാലചായക്കട പോലെ തോന്നിപ്പിച്ചിരുന്നു അത്. അപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളെക്കുറിച്ച് ചെറുതല്ലാത്ത മതിപ്പ് തോന്നി ......

സോമനാഥപുരയില്‍ എട്ടു മണിക്കെത്തി.ഞങ്ങളായിരുന്നു അന്നത്തെ ആദ്യ സന്ദര്‍ശകര്‍ .
ഇനിയും തുറക്കാത്ത ഗേറ്റിനു മുന്‍പില്‍ ഞങ്ങള്‍ക്ക് കുറെ നേരമിരിക്കേണ്ടി വന്നു. ഒരര്‍ഥത്തില്‍ അത് നന്നായി.ക്ഷേത്രത്തിനു ചുറ്റും ഞങ്ങള്‍ക്ക് നടന്നു കാണാന്‍പറ്റി.
എണ്ണൂറോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ചിലപ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറത്ത് കേരളത്തിലെ  എന്റെയൊക്കെ പൂര്‍വ്വികര്‍ പ്രാകൃതരായിരുന്ന കാലത്ത് സമ്പല്‍സമൃദ്ധവും അത്യന്താധുനികവും ആയിരുന്നു ഈ പ്രദേശങ്ങള്‍ എന്ന് കാലത്തെ അതിജീവിച്ച കനത്ത ശിലാനിര്‍മ്മിതികള്‍ നിശബ്ദമായി വിളിച്ചോതുന്നുണ്ടായിരുന്നു.പക്ഷെ കാലത്തിനിപ്പുറം ദരിദ്ര നാരായണന്‍മാരെ മാത്രമേ അവിടെ കാണാനുള്ളു. തോട്ടരികില്‍ ഒരു സ്കൂള്‍ .... വൃത്തിയില്ലാത്ത അന്തരീക്ഷം... യുനിഫോമിട്ട കുട്ടികള്‍ ജിജ്ഞാസയോടെ ഞങ്ങള്‍ക്ക് മുന്നില്‍ തിളങ്ങുന്ന കണ്ണുകളുമായി വന്നു. എവിടെ നിന്ന്? എന്തിനു? അതും ഒരു ബയ്ക്കില്‍..? പരിമിതമായ ഭാഷയില്‍
അവിശ്വാസത്തോടെയെങ്കിലും ആത്മാര്‍ത്ഥതയോടെ കുട്ടികള്‍  പലതും  സംസാരിച്ചു.ദരിദ്രരുടെ കുട്ടികളായിരുന്നു അവര്‍.  കര്‍ഷക തൊഴിലാളികളുടെ....കാലി വളര്ത്തുകാരുടെ....കാള വണ്ടിക്കാരുടെ ...ഒരു നീണ്ട ബെല്ലിനോടുവില്‍ കുട്ടികള്‍ സ്കൂളിലേക്ക് ഓടി. വീണ്ടും ഞങ്ങള്‍ തനിച്ചായി....അപ്പോഴേക്കും ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് ഗേറ്റ് തുറന്നിരുന്നു

ക്ഷേത്രത്തില്‍ ആദ്യമായി എത്തുന്ന ഏതൊരാളും ആദ്യം അത്ഭുതപ്പെടുന്നത് ക്ഷേത്രമുറ്റത്തെ മൂന്നുനില കെട്ടിടത്തോളം ഉയരം വരുന്ന സ്തൂപമാണ് .. നൂറ്റാണ്ടുകളായി അതങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു ..മനുഷ്യന്റെ സമസ്ത പുരോഗതിക്കും നിദാനമായ സംഗതി അവന്റെ സഹജമായ ഒരു കുട്ടിയുടേത് പോലുള്ള കൌതുകമാണെന്ന് എവിടെയോ വായിച്ചതോര്‍ത്തു .കൌതുകത്തോടെ....ജിജ്ഞാസ തുളുമ്പുന്ന മനസ്സോടെ...കണ്ണോടെയല്ലാതെ ക്ഷേത്രത്തിനകത്ത് ഒരടി നീങ്ങാന്‍ പറ്റില്ല .അത്ര മനോഹരമാണ് ...സമഗ്രമാണ് ശില്‍പങ്ങളുടെ നിര്‍മ്മിതി.

1268ല്‍ നരസിംഹ മൂന്നാമന്റെ പടനായകനായ സോമനാഥ് ആണ് ഈ ക്ഷേത്ര നിര്‍മ്മിതി നടത്തിയത്. രുവാരി മല്ലതമ്മ എന്നാ രാജശില്‍പിയാണ് ക്ഷേത്രനിര്‍മ്മാണ മേല്‍നോട്ടം വഹിച്ചതെന്ന് അനുമാനിക്കുന്നു. നാല്പതോളം ശില്പങ്ങള്‍ക്ക് താഴെ “മല്ലി” എന്നും ചിലതില്‍ “മ”  എന്നും കൊത്തി വെച്ചിട്ടുണ്ട് .വിശദവും സങ്കീര്‍ണ്ണവും സൂക്ഷ്മവുമായ ചില കൊത്തുപണികള്‍ മരമാണോ കല്ലാണോ എന്ന് ആരെയും സംശയിപ്പിച്ചേക്കും ....ദേവീദേവന്മാരുടെ ശില്പങ്ങളിലെ ആഭരണ സമൃദ്ധി അതിമനോഹരം തന്നെ ..അരഞ്ഞാണം ,കണ്ണ്ടാഭാരണങ്ങള്‍  മുതലായവ അക്കാലത്തു നിലനിന്നിരുന്ന ആഭരണസങ്കല്പങ്ങളെയും വിശദമാക്കുന്നു.
നൂറ്റാണ്ടുകളുടെ വെയിലിനെ ,കാറ്റിനെ, മഴയെ, സ്പര്‍ശനങ്ങളെ, അക്രമങ്ങളെ അതിജീവിച്ച ശിലാകാവ്യങ്ങളെ ഒരു ദിവസം കൊണ്ട് അനുഭവിച്ചു തീര്‍ക്കല്‍ അസാധ്യമാണ്. തൊട്ടടുത്ത സ്കൂളിലെ ബെല്‍ വീണ്ടും മുഴങ്ങി .കുസൃതികളായ കുട്ടികള്‍ ക്ഷേത്രാങ്കണത്തില്‍ ഓടി കളിക്കുന്നു.എനിക്കവരോട് അസൂയ തോന്നി തൊട്ടടുത്ത നിമിഷം എന്റെ അസൂയ മാറി .ഓടിക്കളിക്കുന്ന മുറ്റത്തിന്റെ പ്രൌഡിയോ ഗാംഭീര്യമോ മഹത്വമോ മനസ്സിലാകാതെ ഒളിച്ചും പാത്തും കളി നടത്തുന്ന ആ കുട്ടികള്‍ എന്നെ പോലെ മറ്റൊരുവന്‍ തന്നെയല്ലേ.ഭാരതമെന്ന ഗാംഭീര്യമാര്‍ന്ന മഹത്തായ പ്രൌഡമായ ഈ രാജ്യത്തിന്റെ സംസ്കൃതികളെ പറ്റി ,പാരമ്പര്യത്തെ പറ്റി മനസ്സിലാക്കാതെ പ്രാദേശികത്വതിന്റെ ഇടുങ്ങിയ പരിമിതത്വത്തില്‍ ഇതാണ് ഇന്ത്യ ഇതാണെന്റെ രാജ്യം എന്ന് പറയുന്ന ജനകൊടികളില്‍ ഒരുവന്‍ ?

സോമനാഥ ക്ഷേത്രത്തില്‍; മൂന്നു പ്രതിഷ്ഠകളുണ്ട് ചെന്നകേശവന്‍ , വേണു ഗോപാലന്‍ ,ജനാര്‍ദ്ദനന്‍  എന്നിവയാണവ. സുന്ദരനായ കേശവന്‍ എന്നര്‍ഥം വരുന്ന ചെന്ന കേശവന്‍ പ്രതിഷ്ഠ നഷ്ടപ്പെട്ട് പോയിരിക്കുന്നു.ചിലപ്പോള്‍ ഏതെങ്കിലും സ്വകാര്യ മ്യുസിയത്തിലോ ക്ഷേത്രത്തിലോ ആ അമൂല്യ സുന്ദര ശില്പം ഉണ്ടായിരിക്കാം.
Add caption
കടഞ്ഞെടുത്ത കല്‍ത്തൂണുകള്‍ കൊണ്ട് തീര്‍ത്ത അറുപത്തിനാല് തളങ്ങളുള്ള മണ്ഡപം ചുറ്റുമതിലിനോട്‌ ചേര്‍ന്നു പണിതിരിക്കുന്നു.അതിനു നടുവിലുള്ള വിശാലമായ തളത്തിനു
നടുവില്‍ ആനകളെക്കൊണ്ട് താങ്ങി നിര്‍ത്തിയതെന്ന പോലെ നക്ഷത്രാകൃതിയില്‍ പണിത തറക്ക് മുകളിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശില്‍പങ്ങളുടെ നിരീക്ഷണം അന്നത്തെ രാജാക്കന്മാരെ പറ്റിയും ദേവീദേവ സങ്കല്പങ്ങളെ പറ്റിയുമെല്ലാം വിശദമായി മനസ്സിലാക്കാന്‍ സഹായകരമാവും.
ആനകള്‍ താങ്ങി നില്കുന്നതെന്ന് തോനിപ്പിക്കുന്ന ഒരു വരി കൊത്തു പണികള്‍ക്ക് മുകളിലേക്ക് ക്രമമായി കുതിരപ്പുറത്ത്‌ ഏറിയ പോരാളികള്‍ മുകളില്‍ ഭാവനയുടെ പാരമ്യത്തില്‍ കൊത്തിയെടുത്ത ലതാ നിരകള്‍ അതിനും മീതെ വാളും പരിചയും കയിലെന്തിയ കാലാള്‍ ,മുകളില്‍ വ്യാളികള്‍ മീതെയായി മയിലുകള്‍.....
കനത്ത  കല്‍ത്തൂണുകള്‍ കടഞ്ഞെടുത്ത് മിനുക്കിയെടുത്തത് എന്തൊക്കെ
ഉപകരണങ്ങള്‍ ഉപയോഗിച്ച് ആയിരിക്കാം...കൂറ്റന്‍ ശിലാപാളികളെ ഇത്ര കണിശതയോടെ കൂട്ടിയോജിപ്പിക്കാന്‍ അക്കാലത്തെ ആള്‍ക്കാരെ സഹായിച്ച അറിവുകള്‍ സങ്കീര്‍ണമായ കണക്കുകള്‍
എന്തോക്കെയായിരിക്കാം.? മ്യുറല്‍ പെയിന്റിംഗുകളില്‍ കാണുന്ന തരം സങ്കീര്‍ണമായ 
ആടയാഭരണ സമൃദ്ധി കല്ലില്‍ പ്രകടമാകുമ്പോള്‍ എങ്ങനെ അത്ഭുതം തോന്നാതിരിക്കും .അമൃതകുംഭവുമായി നില്ക്കുന്ന മോഹിനി ,ഐരാവതത്തിലേറിയ ഇന്ദ്രന്‍ , ശ്രീകൃഷ്ണന്റെ ശില്പം എന്നിവ ആസ്വാദകനെ പിടിച്ചു നിര്ത്തുന്നവയാണ് .

കല്ല്‌ പതിച്ച ക്ഷേത്രമുറ്റം ചുട്ടു പൊള്ളാന്‍ തുടങ്ങിയിരിക്കുന്നു . ഞങ്ങളുടെ ബൈക്കിന് വീണ്ടും ജീവന്‍വെച്ചു.  ശ്രീരംഗപട്ടണം അടുത്ത ലക്‌ഷ്യം. നാഗരികത തീണ്ടാത്ത ഫ്ലക്സ് ബോര്‍ഡുകള്‍ ഇല്ലാത്ത നാട്ടിന്‍പുറങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നു പോയത്. വഴിയിലെ ചെറിയ ഹോട്ടലില്‍ നിന്ന് ശാപ്പാടും നടത്തി വീണ്ടുമൊരു നഗരത്തിരക്കിലെക്ക് ഞങ്ങള്‍ ചെന്ന് കയറി.
ശ്രീരംഗപട്ടണം ...കാവേരി തീരത്തെ ടിപ്പുവിന്റെ ആസ്ഥാനം .
.രണ്ടു ഭാഗവും കാവേരി നദിയാല്‍ ചുറ്റപ്പെട്ട വളരെ തന്ത്രപ്രധാനമായ ഒരിടമാണ് കൊട്ടാരം നിന്നിരുന്ന സ്ഥലം
.ടിപ്പുവിന്റെ പതനത്തോടെ ഇവിടം മുഴുവനും കൊള്ളയടിച്ചും തകര്‍ത്തും നശിപ്പിക്കപ്പെട്ടത്രേ.കൊള്ളക്കാരും അക്രമികളും തകര്‍ത്തിട്ടും പതിറ്റാണ്ടുകളുടെ മഴയും വെയിലും കൊണ്ടിട്ടും ബാക്കിയായ എടുപ്പുകള്‍ കണ്ടാലറിയാം എത്ര കരുത്തോടെ പണിതതാണവയെന്ന് .ഇന്നുണ്ടായിരുന്നെങ്കില്‍ ചെങ്കോട്ടയോളം പ്രൌഡി ഉണ്ടായിരുന്നേനെ ആ കൊട്ടാരസമുച്ചയത്തിന്!.  ടിപ്പു വെടിയേറ്റു വീണ സ്ഥലം പ്രത്യേകം സംരക്ഷിക്കപെട്ടിട്ടുണ്ട്. കോട്ടക്കകത്ത് കൂടിയാണ് റെയില്‍വേ ലൈന്‍ കടന്നു പോകുന്നത്. ടിപ്പു നിര്‍മിച്ച റോഡുകളെ പറ്റി പറയാതിരിക്കാന്‍ സാധിക്കില്ല നൂറ്റാണ്ടുകളെ മുന്നില്‍ കണ്ടു കൊണ്ട് നിര്‍മിച്ച ആ രാജപാതകള്‍ തന്നെയാണ് ഇന്നും അവിടത്തെ ദേശീയ പാതകള്‍ മിക്കതും. അത്തിയും ആലും അതിരിട്ട ആ റോഡുകള്‍ മാത്രം മതി ദീര്‍ഘ ദര്ശിയായ ആ ഭരണാധികാരിയെ മനസ്സിലാക്കാന്‍ ..

വീണ്ടും കുറെ കുട്ടികള്‍ ഞങ്ങളെ പൊതിഞ്ഞു.മുന്പെയുള്ളത് പോലെയല്ല ഇവര്‍ക്ക് അത്യാവശ്യം ഇംഗ്ലീഷ് അറിയാം.ഞങ്ങള്‍ അവരുടെ മുന്നില്‍ ഒരു ഹീറോ ആയി.കേരളം അവര്‍ക്ക് മുന്നില്‍ ക്ലാസ്സ് റൂമിന്റെ ഭിത്തിയില്‍ വരച്ചുവെച്ച വാഴയില പോലെ നീണ്ട ഒരു പ്രദേശം
 മാത്രമായിരിക്കുമല്ലോ!. സഞ്ചാരികളോടുള്ള ആരാധനയും ബഹുമാനവും എന്നെക്കാള്‍ കൂടുതല്‍ ആ കുട്ടികള്‍ക്കുണ്ടായിരുന്നു എന്ന് തോന്നുന്നു  അതുകൊണ്ടാവാം കൂടെയിരുന്നൊരു ഫോട്ടോയെടുക്കാന്‍ അവര്‍ തിരക്ക് കൂട്ടിയത്.ടിപ്പുവിന്റെ സാമ്രാജ്യത്തില്‍ ഞങ്ങള്‍ രണ്ടുപേരും കുറച്ചു നേരം രാജാവും രാജ്ഞിയുമായി.

തകര്‍ക്കാന്‍ ശ്രമിക്കുക പോലും ചെയ്യാത്തതായി തോന്നിയ രണ്ടു കെട്ടിടങ്ങള്‍ ഒന്നു പള്ളിയും മറ്റൊന്ന് ഒരു അമ്പലവും ആയിരുന്നു.  ഒരൊറ്റ സമുച്ചയത്തിനുള്ളില്‍ രണ്ടും തലയുയര്‍ത്തി നില്‍ക്കുന്നു .ശേഷം ഞങ്ങള്‍ എത്തിപെട്ടത് ടിപ്പുവിന്റെ ജയിലറ അല്ലെങ്കില്‍ കൊലയറയിലേക്കായിരുന്നു. പഴയ കാലത്തെ ദണ്ടന മുറകള്‍ വ്യത്യസ്തവും ഭീകരവും തന്നെയാണ്. അതുകൊണ്ട് തന്നെ ആയിരിക്കാം നൂറ്റാണ്ടുകള്‍ മുമ്പ് ഇവിടം സന്ദര്‍ശിച്ച പലരും ഈ നാടിന്റെ  ധര്‍മിഷ്ഠതായയെ വാനോളം പുകഴ്ത്തി
രേഖപെടുത്തിയത്.കുറ്റവാളികള്‍ക്കും രാജ്യദ്രോഹികള്‍ക്കും കനത്ത ശിക്ഷ തന്നെ കൊടുക്കണം എന്നതിന് എനിക്ക് എതിരഭിപ്രായമില്ല.
പക്ഷെ നാല്പത്തിരണ്ടു പേരെ ഒന്നിച്ചു ബന്ധിക്കാനുള്ള സൌകര്യത്തോടു കൂടിയ കൂറ്റന്‍ ജയിലറ കവെരീതീരത്താണ് .നദിയോളം താഴ്ത്തിയാണ് ഇത് പണിതിരിക്കുന്നത് .കാവേരീനദിയിലെ വെള്ളത്തിന്റെ നിരപ്പ് കുറ്റവാളികളുടെ വിധി നിശ്ചയിക്കുന്നു.നദിയില്‍ വെള്ളം പൊങ്ങിയാല്‍ പ്രത്യേകം തയ്യാറാക്കിയ ദ്വാരങ്ങളില്‍കൂടെ അകത്തേക്ക് വെള്ളം കയറുകയുംകുറ്റവാളികള്‍ വെള്ളത്തില്‍ മുങ്ങി മരിക്കുകയും ചെയ്യുന്നു സാവധാനം പൊങ്ങിവരുന്ന ജലം കനത്ത കല്ലുകളില്‍ ബന്ധിപ്പിക്കപ്പെട്ട കൈകള്‍... സുനിശ്ചിതമായ മരണം...! എനിക്കും ശ്വാസം മുട്ടുന്നുണ്ടായിരുന്നു  ... .ബ്രിട്ടീഷ്കാര്‍ കീഴടക്കിയതിനു ശേഷം ഇത് തകര്‍ക്കാനുള്ള ശ്രമമായി ജയിലിനകത്ത്
സ്ഥാപിച്ചിരുന്നകൂറ്റന്‍ പീരങ്കിക്ക് മുകളില്‍ ഡയനാമിറ്റുസ്ഥാപിച്ചു സ്ഫോടനം നടത്തിയത്രേ. ആ സ്ഫോടനത്തില്‍ ഉരുക്കില്‍ നിര്‍മ്മിച്ച പീരങ്കിയുടെ മുകള്‍ഭാഗം മാത്രം അല്പം ഉരുകിപോയി. പീരങ്കിക്ക് നേരെ മുകളില്‍ മേല്കുരക്ക് ചെറിയൊരു ദ്വാരവും വന്നു. കരിങ്കല്ലില്‍ കൊത്തിയ രാജശാസനം പോലെ ജയിലറ ഇന്നും നിലനില്‍ക്കുന്നു.
പഴയ രാജവീഥിയിലൂടെഞങ്ങളുടെ ബൈക്ക് പതിയെ എത്തിയത് കാവേരി നദിക്ക് കുറുകെ പണിത ഒരു പാലത്തിലായിരുന്നു.കൈവരികളില്ലാത്ത വീതികുറഞ്ഞ പാലത്തിലൂടെ ഞങ്ങള്‍ മറുവശം കടന്നുഅപകടം പിടിച്ചതാണോ എന്നറിയില്ല.ഒരു കുഗ്രാമത്തിലെക്കെന്നു തോന്നിക്കുന്ന വഴിയിലൂടെ ഞങ്ങള്‍ ഒരുപാട് മുന്നോട്ടു പോയിതികച്ചും ഗ്രാമാന്തരീക്ഷം.ചാണകം , ആട്ടിന്കാട്ടം എന്നിവയുടെ ഗന്ധം . കരിമ്പിന്‍ തോട്ടങ്ങളും  , നെല്‍വയലുകളും  വഴിയരികിലെ ഓറഞ്ചു മരത്തില്‍ നിന്നും ഞാന്‍ ഓറഞ്ചു പറിച്ചു. വല്ലാതെ പുളിക്കുന്നു.ചെറിയൊരു കടക്കു മുന്‍പില്‍ വണ്ടിയെതിയതും ഒരു സ്ത്രീ ചാടിയിറങ്ങി വന്നു. കൊരിക്കാനെന്തെങ്കിലും ആവശ്യപെട്ട എന്നോട് അവര്ക് പറയാന്‍ കാലങ്ങളോളം ഓര്‍മയില്‍ നില്ക്കുന്ന ഒരു കഥകൂട്ടുണ്ടായിരുന്നു .എഞ്ചിനീയറിംഗ് പഠനത്തിനായി പറഞ്ഞു വിട്ട അവരുടെ സഹോദരന്റെ മകള്‍ വിക്ടോറിയെ പോലെ തന്നെയാണത്രേ  .ബയ്ക്കില്‍ ഏതോ പയ്യന്റെ കൂടെ വരുന്നത് അവളാണെന്ന് ധരിച്ചുവശായിട്ടാണ് പുള്ളിക്കാരി കടയില്‍ നിന്നും ചാടിയിറങ്ങിയത്. ഭാഗ്യം അവര്‍ക്ക് അവളല്ലെന്നു തിരിച്ചറിയാന്‍ അധികസമയം വേണ്ടിവരാതിരുന്നത്. അല്ലേല്‍ ഞാന്‍ ഈ വരത്തന്‍ പയ്യന്‍ കുടകന്റെ കൈയ്യാല്‍ തീര്‍ന്നുപോകുമായിരുന്നു.  ഗ്രാമാന്തരങ്ങളിലേക്കുള്ള  യാത്ര ഞങ്ങള്‍ അതോടെ നിര്‍ത്തി.സ്നേഹത്തോടെയും വാല്‍സല്യത്തോടെയും ആ ചേച്ചി ഞങ്ങളെ യാത്രയാക്കി.
ത്രിവേണീസംഗമത്തിലേക്കാണ് അടുത്ത യാത്ര. ആ
വഴിയിലായിരുന്നു ടിപ്പുവിന്റെ വേനല്‍ക്കാല വസതി.. സമയക്കുറവ് കൊണ്ട് അധികം വിസ്തരിച്ചു കാണാതെ ഞങ്ങള്‍ മടങ്ങി. ത്രിവേണി സംഗമത്തില്‍ നല്ല കുത്തൊഴുക്കായിരുന്നു .വട്ടതോണികള്‍ തീരത്ത് വിശ്രമിക്കുന്നുണ്ടായിരുന്നു. പാറക്കെട്ടുകളും ചുഴികളും നിറഞ്ഞ ഇവിടെ നമ്മുട്ടെ നാട്ടിലെ തോണികള്‍ ഇല്ലെന്നു തന്നെ പറയാം. കൂടുതലായും വട്ടതോണികലാണ് .
പാറയിലിടിച്ചാല്‍ തകരില്ലെന്നതും വിസ്ഥാപന ശേഷി കൂടുതലായതിനാല്‍ മറിയാനുള്ള സാധ്യത കുറവാണെന്നതും ദിശാമാറ്റം എളുപ്പമാണെന്നുള്ളതുമൊക്കെ കാരണമാവാം. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നവരുണ്ട്. നല്ല മീന്‍ കിട്ടുന്നുമുണ്ട്. എന്റെ ബാല്യകാലത്തെ ഇഷ്ടവിനോദമായ ചൂണ്ടയിടല്‍ കുറച്ചുനേരം നോകി ആസ്വദിച്ചു.
ഞങ്ങള്‍ക്ക് മടങ്ങാനുള്ള നേരമായിരുന്നു.ഇപ്പോള്‍ മടങ്ങിയാല്‍ രാത്രി ഒരു ഒന്‍പതു പത്തു മണിയോടെ വീട്ടിലെത്താം .മൈസൂരിലേ കാണാക്കാഴ്ചകള്‍ വീണ്ടുമൊരിക്കല്‍ വന്നു കാണുമെന്ന തീരുമാനത്തോടെ ഞങ്ങള്‍ വണ്ടി തിരിച്ചു.

മൈസൂരില്‍ നിന്നും വലിയൊരു ഷോപ്പര്‍ നിറയെ പച്ചക്കറികളും പഴങ്ങളും വാങ്ങി വണ്ടിടുടെ സൈഡില്‍ വെച്ചുകെട്ടി
. രാത്രിയോടെ ഞങ്ങള്‍ ചുരമിറങ്ങി കേരളത്തിന്റെ മണ്ണിലേക്കിറങ്ങി.മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.വീണ്ടും മഴക്കോട്ടിലെക്ക് അഭയം പ്രാപിച്ചു.ഏറെക്കുറെ കൃത്യസമയത്തിന് ഞങ്ങള്‍ വീട്ടിലെത്തി.അറുന്നൂറോളം കിലോമീറ്റര്‍....പണ്ടൊരിക്കല്‍ ഇതുപോലൊരു യാത്രക്കൊടുവില്‍ .ഒരു കൂട്ടുകാരന്‍ പകുതി തമാശയും പകുതി കാര്യമായും പറഞ്ഞ വാക്കുകള്‍ ഞാനോര്‍ത്  വിക്ടോരിയയോടു പറഞ്ഞു. പുള്ളിക്കാരന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു  . “അനിയെട്ടാ  ഈ ലാപ്ടോപിനൊക്കെ അടിയില്‍ വെക്കുന്ന പോലൊരു ഫാന്‍ ആസനത്തില്‍ ഫിറ്റ്‌ ചെയ്താല്‍ അല്പം ആശ്വാസം കിട്ടുമായിരുന്നു അല്ലേ” എന്ന് .........അത് ശരിയാണെന്ന്  അവള്‍  പറഞ്ഞത് ആ അവസ്ഥയെ ശരി വെച്ച് തന്നെയായിരുന്നു.....


Thursday, August 21, 2014

ആനന്ദലഹരി

ചെറുപ്പത്തില്‍ നാട്ടിന്‍പുറത്തെ കുണ്ടനിടവഴികള്‍  ചെന്നുചേരുന്ന ചെമ്മണ്‍ റോഡിനറ്റത്തെ ടാറിട്ട റോഡിന്റെ അനന്തതകള്‍ക്കപ്പുറത്ത് മഹാ നഗരങ്ങളും മനോഹര കാഴ്ചകളും ഉണ്ടെന്ന അറിവ് നല്‍കിയ ആവേശം  ചെറുതായിരുന്നില്ല... “ഈ റോഡ്‌ എവിടെ എത്തിച്ചേരും “ എന്ന നിഷ്കളങ്കമായ എന്റെ കുട്ടിചോദ്യത്തിന് “എവിടെയും എത്തുമെന്ന”  അപൂര്‍ണവും അതേസമയം പൂര്‍ണവുമായ ഉത്തരം തന്ന അച്ഛനമ്മമാര്‍....അന്ന് കണ്ട രാത്രി സ്വപ്നങ്ങളില്‍ അനന്തമായ റോഡുകളിലൂടെ  ഞാനലഞ്ഞു...
ചൂണ്ടലുമായി തോടിറമ്പില്‍ വരാലിനെയും മുഷിയെയും പിടിക്കാനിരിക്കുംപോള്‍ ആ തോടിലൂടെ ഒഴുകുന്ന വെള്ളം കടലിലേക്കാണെന്ന ചിന്ത  നല്‍കിയ ആനന്ദം ചെറുതായിരുന്നില്ല. ഞാന്‍ അപ്പോള്‍ കടലിന്റെ ഒരു അറ്റത്തായിരുന്നു. അനന്തമായ തിരയടങ്ങാത്ത കടല്‍...ബൈനോക്കുലറുമായി കപ്പലിന്റെ അമരത്ത് നിന്ന് അകലങ്ങളിലേക്ക് നോക്കുന്ന നാവിഗന്‍ ആ ദിവസങ്ങളില്‍ ആയിരിക്കാം എന്റെ സൂപ്പര്‍ഹീറോ ആയത്.....
ആദ്യമായി അനുവദിച്ചു കിട്ടിയ അച്ഛന്റെ ഹെര്‍കുലീസ് സൈക്കിള്‍ എത്തിച്ചു തന്ന അകലങ്ങള്‍ ഉള്ളിലുണ്ടാക്കിയ ആവേശം അത്ര വലുതായിരുന്നു....പിന്നീട് നേടിയ ബൈക്ക് സംസ്ഥാനങ്ങളെ കീറിമുറിച്ചുകൊണ്ട് പഴയ സ്വപ്നത്തിലെ അനന്തതകളിലേക്ക് .....നഗരങ്ങളിലേക്ക് ......ഗ്രാമങ്ങളിലേക്ക് ......തികച്ചും സത്യമായിരുന്നു.ആ ടാര്‍ റോഡ്‌ എവിടെയും എത്തുമെന്ന പൂര്‍ണമായ ഒരുത്തരം തന്നതിന് അച്ഛനമ്മമാര്‍ക്ക് നന്ദി ..
       ആവശ്യത്തിനും അനാവശ്യത്തിനും നടത്തിയ ട്രെയിന്‍യാത്രകള്‍ .....എന്തിനായിരുന്നു യാത്രകള്‍.?അറിയില്ല........  എന്തായിരുന്നു പ്രലോഭനം...?  എല്ലാം പ്രലോഭനം തന്നെയല്ലേ...പുതിയ റോഡുകള്‍ പൊള്ളിക്കുന്ന വെയില്‍...മരം കോച്ചുന്ന തണുപ്പ് ...തുള്ളിക്കൊരുകുടം മഴ .......പുതിയ തീരങ്ങള്‍ .... പുതിയ പുഴകള്‍ ....പുതിയ കടലുകള്‍.......പുതിയ റോഡുകള്‍ ...................
ശരീരമില്ലാത്ത അല്ലെങ്കില്‍ ഏതു ശരീരവും സ്വീകരിക്കാന്‍ പറ്റുന്ന ആത്മാവിന്റെ യാത്രയായിരുന്നു എന്റെ യാത്രകള്‍...പുഴയില്‍ ഒരു ജലകണമായി ഞാനൊഴുകുകയായിരുന്നു യാത്രകളില്‍ .... ചിലപ്പോള്‍ ബൈക്കിന്റെ ശബ്ദമായി .....മറ്റു ചിലപ്പോള്‍ കാറ്റില്‍ ഒരു ഗന്ധമെന്ന പോലെ .....അലിഞ്ഞൊഴുകുമ്പോള്‍  ..... അനുഭവിക്കുകയായിരുന്നു ആ യാത്രകള്‍ ....പറഞ്ഞറിയിക്കാന്‍ പറ്റാത്ത ....പകര്‍ന്നു കൊടുക്കാന്‍ പറ്റാത്ത.... ആ ലഹരി തന്നെയാണ് യാത്രയുടെ പ്രലോഭനം.....
എങ്ങോട്ടെന്ന ചോദ്യത്തിനും പ്രസക്തി കുറവാണ്....ചെമ്മണ്‍പാത തീരുന്ന ടാര്‍ റോഡിന്റെ രണ്ടറ്റങ്ങളിലും ഇനിയും കാഴ്ചയുടെ അമൂല്യനിധികള്‍ ഒളിച്ചു വച്ചിട്ടുണ്ട്....... തീര്‍ച്ചയായും എന്നെയും കാത്തു തന്നെ.................


Tuesday, August 12, 2014

എല്ലാ രാത്രികളും ഉറങ്ങാനുള്ളതാണോ?

                പ്രീഡിഗ്രീ  കഴിഞ്ഞ്‌ ചെറിയൊരു പൊടിമീശയും അനുസരണയില്ലാതെ വലതു ഭാഗത്ത്‌ കുറച്ച് ഏറെയും ഇടതു ഭാഗത്ത്‌ ഇത്തിരി കട്ടി കുറഞ്ഞ താടിയും വളര്‍ന്നു ഞാനൊരു യുവാവായി മാറി കൊണ്ടിരിക്കുന്ന സമയം . ഒരു ദിവസം പെട്ടെന്നൊരാഗ്രഹം. നാട്ടിന്‍ പുറത്തുകാര്‍ “ ഉദിപ്പ് “ എന്ന് പറയും പോലെ ഒന്ന്.
നഗരങ്ങളിലെ രാത്രി എങ്ങനെ ആയിരിക്കും?
തനിയാവര്‍ത്തനങ്ങളായ ദിവസങ്ങള്‍ക്കിടയില്‍ പെട്ടെന്നൊരു ദിവസം പൊട്ടി മുളച്ചൊരുചോദ്യമായിരുന്നു ഇത്.കാലേക്കൂട്ടി ഒന്നും പ്ലാന്‍ ചെയ്യാനില്ലാത്ത കാലമായതിനാല്‍ കോഴിക്കോട് പോകണം എന്ന് മാത്രം പറഞ്ഞായിരുന്നു വീട്ടില്‍ നിന്നിറങ്ങിയത്.
രാവിലെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങി . സഞ്ജയന്റെയും എസ് കെ യുടെയും സാഹിത്യ കൃതികളില്‍ കേട്ട് പരിചയിച്ച മിട്ടായി തെരുവും മാനാഞ്ചിറയും ബീച്ചും പകല് മുഴുവന്‍ ബസ്സിലും കാല്‍നടയായും ചുറ്റിക്കറങ്ങി....... രാത്രിയായതോടെ ഏതോ ഒരു ട്രെയിനില്‍ കയറി ഞാന്‍ കണ്ണൂരില്‍ എത്തി.പഴയ ബസ്‌ സ്റ്റാന്‍ഡില്‍ ഒരു മില്‍മ ബൂത്തില്‍ കാപ്പിയും , തൊട്ടരികില്‍ ഒരു ചെറിയ മണ്ണെണ്ണ വിളകിന്റെവെളിച്ചത്തില്‍ സിഗരെറ്റ്‌, ബീഡി തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെയും കച്ചവടം തകൃതി. എന്റെ നാട്ടിലേക്ക്  ബസ്സ്‌ ഇനി രാവിലെ ഏഴു മണിക്കേ ഉള്ളു. സന്തോഷം.... നഗരത്തിലെ രാത്രി എങ്ങനെ ആയിരിക്കും...............?
          സമയം രാത്രി പതിനൊന്നരയോടടുത്തു.നാറുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ മുന്നിലെ ചെറിയ ഇരിപ്പിടത്തില്‍ ഞാനൊന്നു മയങ്ങാനുള്ള ശ്രമമാണ്.ജീവിതത്തില്‍ അതുവരെ കണ്ടിട്ടില്ലാത്ത വലിയ കൊതുകുകള്‍ മൂളിപ്പാടി അടുത്ത് വരുന്നു.എന്റെ ഉറക്കവും നഗരത്തിലെ കൊതുകുകളും തമ്മില്‍ ഉഗ്രമായൊരു യുദ്ധത്തിലാണിപ്പോള്‍. ഒടുവിലെപ്പോഴോ കൊതുകുകള്‍ തോറ്റുപോയി. ശക്തമായൊരു കുലുക്കലില്‍ ദാ ഞാന്‍ വീണ്ടുമുണര്‍ന്നു. കാക്കി  ഇട്ടൊരു  ഏമാനാണ്‌ മുന്നില്‍. ലാത്തി കൊണ്ടാണ് എന്നെ  കുലുക്കിയത്‌.ഒരു പൊടിമീശക്കാരന്‍ പയ്യന്‍ അര്‍ദ്ധരാത്രി നഗരത്തിലെ ഒരു സിമെന്റ് ബെഞ്ചില്‍ കൊതുക് കടിയേറ്റ് ഉറങ്ങുന്നതിന്റെ കാരണമറിയണം  പുള്ളിക്ക്.ഞാന്‍ കാര്യം  പറഞ്ഞു.കോഴിക്കോട് പോയതായിരുന്നു. തിരിച്ചു വരുമ്പോള്‍ താമസിച്ചു.ഇനി പുലര്‍ച്ചെ മാത്രമേ ബസ്സ്‌ ഉള്ളു.അടുത്തത് അച്ഛന്റെ പേരെന്താ? ശ്രീകണ്ടാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക്  എത്ര ദൂരമുണ്ട്....എന്നിങ്ങനെ കുറെ ചോദ്യങ്ങള്‍. ഒടുവില്‍ ഞാന്‍ പറഞ്ഞതെല്ലാം അങ്ങേര്‍ക്കു ബോധിച്ചതായി എനിക്ക് തോന്നി.എന്നിറ്റൊരുപദേശവും തന്നു.  ഇവിടെ ഇരിക്കേണ്ട ആ മില്‍മ ബൂത്തിനരികില്‍ ഇരുന്നോളു.
          ഇപ്പോള്‍ ഞാന്‍ വീണ്ടും മില്‍മ ബൂത്തിനടുത്താണ്. രാത്രി വണ്ടികള്‍ക്ക് കണ്ണൂരില്‍ ഇറങ്ങുന്ന പലരുമുണ്ട്. വിദൂരമായ ജോലി സ്ഥലത്ത് നിന്നും പല അത്യാവശ്യങ്ങളുമായി വന്നിറങ്ങുന്നവരായിരിക്കും.....പുലര്‍ച്ചെ മാത്രം എത്തുന്ന ബസ്സുകല്കായി കാത്തിരിക്കുന്നവര്‍...
വെറുതെയിരുന്നാല്‍ കൊതുകള്‍ വല്ലാതെ ഉപദ്രവിക്കും. ഞാന്‍ പതിയെ നടന്നു തുടങ്ങി. കൊതുക് കടിയേറ്റു കയ്യും മുഖവും ചൊറിഞ്ഞു തിണര്തിരുന്നു...ചെറിയൊരു പെട്ടിക്കടയുടെ മുന്നില്‍ ഒരു സുമുഖനായ യുവാവ് സൌഹൃദ ഭാവത്തില്‍ എന്റെ അടുത്ത്കൂടി .എന്താ പേര്? എന്തിനാ ഇവിടെ നില്‍കുന്നെ? കാര്യം പറഞ്ഞപ്പോ പുള്ളിയുടെ ക്ഷണം. ഇവിടെയെനിക്ക് റൂം ഉണ്ട്. അവിടെ താമസിക്കാം....... അതിനു ശേഷം പറഞ്ഞ ചില വാക്കുകളില്‍എനിക്കെന്തോ പന്തികേട് തോന്നിച്ചു.. അപ്പോള്‍ അവിടെയെത്തിയ പോലീസ് ജീപ്പ് കണ്ടതും അയാള്‍ മുങ്ങി. പിന്നീട് പോലീസ് പറഞ്ഞാണ് ഞാനറിഞ്ഞത്. അവന്‍ ആണ്കുട്ടികളെ തപ്പി നടക്കുന്നവനാണെന്ന്....
          വീണ്ടും മില്‍മ ബൂത്തിനടുത്തേക്ക് ..ഒരു ചായയും ചെറുകടിയും കഴിച്ചു. പത്രക്കെട്ടുകളുമായി ധൃതിയില്‍ ഒരു ജീപ്പ് വന്നു.. കുറെ പത്രകെട്ടുകള്‍ അവിടെ നിക്ഷേപിച്ചു അതേപോലെ ധൃതിയില്‍ ഓടി മറഞ്ഞു. സ്ഥിരമായി സിഗരെറ്റ്‌ വലിക്കരില്ലെങ്കിലും ഞാനൊരു സിഗരെട്റ്റ് വാങ്ങി.കുറച്ചു മാറി നിന്ന് വലിക്കാന്‍ ചെറിയൊരു പെട്ടി കടയുടെ അരികിലേക്ക് മാറിയതും ഒരു ബസ് വന്നു നിന്നു. ബസ്സില്‍ നിന്നും കുറച്ച് ആള്‍ക്കാര്‍ ഇറങ്ങിയതോടെ ഞാന്‍ സിഗരെറ്റ്‌ കുത്തികെടുത്തി.ഇനി ഇത് പരിചയക്കാരാരെങ്കിലും കണ്ട് വശപ്പിശകാകേണ്ട.എന്ന് കരുതി.ഞാനദ്യമയിട്ടയിരുന്നു ഒരു സ്ത്രീ നിന്നുകൊണ്ട് മൂത്രമൊഴിക്കുന്നത് കണ്ടത്.ഞാനിരിക്കുന്ന ഇരുട്ടില്‍ നിന്ന് ആര്‍ക്കും എന്നേ കാണാന്‍ പറ്റില്ലെങ്കിലും പുറത്തെ അരണ്ട വെളിച്ചത്തില്‍ പുറം കാഴ്ചകള്‍ എനിക്ക് ഏറെകുറെ വ്യക്തമായിരുന്നു.ഒരു കന്യാസ്ത്രീ ആയിരുന്നു അത്.
          രാത്രിയാത്രയില്‍ ആണുങ്ങള്‍ക്ക് ഇതൊരു പ്രശ്നമാകാറില്ല. അവര്‍ വല്ല പോസ്റ്റിനു ചുവട്ടിലും കാര്യം സാധിച്ചു കൊള്ളും പക്ഷെ പെണ്ണുങ്ങളുടെ കാര്യം കഷ്ടം തന്നെയാണ്.എന്തുകൊണ്ട് നഗരങ്ങളിലെ ബസ്‌ സ്റ്റാന്റുകളില്‍ എല്ലാ സൌകര്യങ്ങളുമുള്ള ഒരു വിശ്രമമുറി അധികൃതര്‍ക്ക് തയ്യാറാക്കിക്കൂട.റെയില്‍വേ സ്റ്റേഷനുകളിലൊക്കെ കാണുന്ന വിധം .ബീറ്റ് പോലീസിന് കൃത്യമായ ഇടവേളകളില്‍ വന്നു ഒപ്പിടാനുള്ള സൌകര്യം കൂടിയുണ്ടായാല്‍ സുരക്ഷയും ഒരു പരിധി വരെ ഉറപ്പു വരുത്താമല്ലോ....?
          ഇനിയും അബദ്ധം പറ്റേണ്ട എന്ന് കരുതി ഞാന്‍ പതിയെ അവിടെ നിന്ന് മാറി.ഇത്തവണ മുന്നില്‍ വന്നുപെട്ടത് വേറൊരുജീവി ആയിരുന്നു.അസാധാരണമായി ചുണ്ട് ചുവപ്പിച്ച ഒരു പെണ്ണ് അതോ ആണോ ?. കറുത്ത് മെല്ലിച്ച അവളുടെ അസാധാരണമായ മുലകളായിരുന്നു ഞാന്‍ ശ്രദ്ധിച്ചത് .ഏറിയാല്‍ എന്നെക്കാള്‍ഒന്നോ രണ്ടോ വയസ്സ് മൂപ്പുള്ള ആ മനുഷ്യജീവി ഒരു ആണ്‍കുട്ടി ആയിരുന്നു..ആണ്‍വേശ്യ എന്ന് അരികിലാരോ പറയുന്നത് കേട്ടു. സ്ത്രീയേക്കാള്‍ സ്ത്രൈണത നിറഞ്ഞ അവന്റെ ചലനങ്ങള്‍ അത്ര ആകര്‍ഷകമായിരുന്നു . കൌതുകത്തോടെയുള്ള എന്റെ നോട്ടത്തെ അവന്‍ തെറ്റിധരിച്ചതാണോ അതോ ഒരാവശ്യക്കാരന്റെ ഭാവം എന്റെ മുഖത്തുണ്ടായിരുന്നോ ?... നിമിഷാര്ധങ്ങളിലെപ്പോഴോ  ആ സ്ത്രൈണത എന്നേ വശീകരിച്ചതായി അവനു തോന്നിയിരിക്കാം,....കുറച്ചു നേരം എന്റെ അരികില്‍ അവന്‍ തട്ടി മുട്ടി നടന്നു . സ്ത്രൈണത നിറഞ്ഞ ഏതോ പെര്ഫ്യുമിന്റെയോ പൌഡര്‍ന്റെയോ ഗന്ധം പടര്‍ത്തി ഒടുവില്‍ അവന്‍ മറ്റാരെയോ തേടി അകന്നു പോയി.
          കുറച്ചകലെ ശക്തമായൊരു ബഹളം കേട്ടാണ് ഞാനങ്ങോട്ട്‌ പോയത് .മറ്റൊരു സ്ത്രീ ...... പച്ചത്തെറിയായിരുന്നു  പറഞ്ഞു കൊണ്ടിരികുന്നത് . ഇത്രയും കടുപ്പത്തില്‍ ശരീര ഭാഗങ്ങളെ പരാമര്‍ശിച്ചു കൊണ്ട് ഒരാള്‍ തെറി പറയുന്നത് ഞാനാദ്യമായി കേള്‍ക്കുകയായിരുന്നു. എന്താണിത്ര ചൂടാകാന്‍ കാരണമെന്നു അവരുടെ സംസാരത്തില്‍ നിന്നും പിന്നീടാണ്‌ മനസ്സിലായത്. ഒരു തെരുവ് പെണ്ണ് എത്ര പേരുടെ കാമം ശമിപ്പിക്കണം.... അവരുടെ വയറിന്റെ വിശപ്പ്‌ ശമിപ്പിക്കാന്‍ ........  ചിലപ്പോള്‍ പരസ്പരബന്ധമില്ലാതെ ആകുന്ന അവരുടെ സംസാരം അവളൊരു ഭ്രാന്തിയാണെന്ന് കൂടി തോന്നിപ്പിച്ചു .....ഭ്രാന്തായി പോകില്ലേ..........മിനുട്ടുകള്‍ നീളുന്ന .പുണരലുകളിനും  തലോലിക്കലിനും ഓമനിക്കലിനുമോടുവില്‍ തിരസ്ക്രിതമാകുമ്പോള്‍ ആരും...? പ്രണയഭംഗം പോലും താളം തെറ്റിചെക്കാവുന്ന  മനസ്സ് ഈ അവസ്ഥയില്‍ ഉന്മാദിയാകുന്നതില്‍  അത്ഭുതമൊന്നുമല്ല.....

           വാഹനങ്ങളുടെ എണ്ണം കൂടി ക്കൊണ്ടിരിക്കുന്നു. ആകാശത്ത്  നേരിയ പ്രകാശം പടരാന്‍ തുടങ്ങി. ബസ്സ്‌ സ്റ്റാന്‍ഡിലെ മഴമരങ്ങളില്‍കാക്കകള്‍ ചിറകിട്ടടിച്ചും കരഞ്ഞും ബഹളം വെക്കാന്‍  തുടങ്ങി. പുലരി എത്താറായി. നഗരം വീണ്ടും അതിന്റെ തിരക്കിലേക്ക് ചലനവേഗങ്ങളിലെക് ഒന്നുമറിയാത്തത് പോലെ ഉണരുകയായി ..കാര്യമൊന്നുമില്ലെങ്കിലും എനിക്കും നാട്ടിലെത്താന്‍ ധൃതിയായി  തുടങ്ങിയിരുന്നു. തികച്ചും ന്യായമെങ്കിലും നഗരത്തിന്റെതുപോലെ കപടമായ ഒരു ധൃതി ...